Psalms 47

കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം.

1സകലജനതകളുമേ, കൈകൊട്ടുക;
ആനന്ദഘോഷത്തോടെ ദൈവത്തിന് ആർപ്പിടുക.

2കാരണം അത്യുന്നതനായ യഹോവ ഭയങ്കരൻ,
അവിടന്ന് സർവഭൂമിക്കും മഹാരാജാവുതന്നെ.
3അവിടന്ന് രാഷ്ട്രങ്ങളെ നമ്മുടെ കീഴിലും
ജനതകളെ നമ്മുടെ കാൽക്കീഴിലുമാക്കി.
4അവിടന്ന് നമുക്കുവേണ്ടി നമ്മുടെ അവകാശഭൂമിയെ തെരഞ്ഞെടുത്തു,
അവിടന്ന് സ്നേഹിച്ച യാക്കോബിന്റെ അഭിമാനത്തെത്തന്നെ. സേലാ.

5ആനന്ദഘോഷത്തോടെ ദൈവം ആരോഹണം ചെയ്തിരിക്കുന്നു,
കാഹളനാദത്തോടെ യഹോവയും.
6ദൈവത്തിനു സ്തുതിപാടുക, സ്തുതിപാടുക;
നമ്മുടെ രാജാവിനു സ്തുതിപാടുക, സ്തുതിപാടുക.
7കാരണം ദൈവം സർവഭൂമിക്കും രാജാവാകുന്നു;
അവിടത്തേക്കൊരു സ്തുതിഗീതം ആലപിക്കുക.

8ദൈവം രാഷ്ട്രങ്ങളുടെമേൽ വാഴുന്നു;
ദൈവം അവിടത്തെ വിശുദ്ധസിംഹാസനത്തിൽ ഉപവിഷ്ടനാകുന്നു.
9രാഷ്ട്രങ്ങളുടെ ശ്രേഷ്ഠർ
അബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒത്തുചേരുന്നു,
കാരണം ഭൂമിയിലെ രാജാക്കന്മാരെല്ലാം
അഥവാ, പരിചകൾ
ദൈവത്തിനുള്ളതാണ്;
അവിടന്ന് ഏറ്റവും ഉന്നതനായിരിക്കുന്നു.
Copyright information for MalMCV